2014, ജൂലൈ 12, ശനിയാഴ്‌ച

തിരഞ്ഞെടുക്കാത്ത വഴി


മഞ്ഞപുതച്ചൊരി-
ക്കാട്ടിന്‍ നടുവിലായ്
രണ്ടായ്പ്പിരിയുമി-
പ്പാതകാണുന്നുവോ?

ഏകനാണെന്നതു
കൊണ്ടെനിക്കാവുമോ
വീഥികള്‍ രണ്ടിലു-
മൊപ്പം ചരിക്കുവാന്‍ ?

പൊന്തയ്ക്കിടയിലായ്
മായുമതിലൊരു
പാതയില്‍ നോക്കി ഞാന്‍
തെല്ലിട നിന്നുപോയ് !

പിന്നെ, മറുവഴി,
യാരുമേ തീണ്ടാത്ത
പുല്ലുള്ളൊരാവഴി,
തന്നെയെടുത്തു ഞാന്‍

പക്ഷെ, അതും ഏറെ
കാല്‍നടയാത്രയാല്‍
നന്നേ പഴഞ്ചനായ്
തീര്‍ന്നതു തന്നെയാം !

പാതകളേറെയായ്
വീണ്ടും പിരിഞ്ഞീടില്‍
ആവില്ല, മിക്കതും
നിന്നിടത്തെത്തുവാന്‍

എങ്കിലുമാവഴി,
ആദ്യത്തെയാവഴി,
വേറെ ദിനത്തിനായ്
കാത്തുവയ്ക്കുന്നു ഞാന്‍

"പാതകള്‍ രണ്ടതി
ലേറെച്ചരിക്കാത്ത
തൊന്നെടുത്തെന്നു"ഞാന്‍
വീര്‍പ്പിടും, ഭാവിയില്‍

ആ'യെടുപ്പാ'ണെന്റെ
ജീവിതമീമട്ടില്‍
വ്യത്യസ്തമാക്കിയ
തെന്നും പറഞ്ഞിടും.


2014, മേയ് 28, ബുധനാഴ്‌ച

ഹൗ ഓള്‍ഡ് ആര്‍ യു?


സെല്‍ഫ് ഹെല്‍പ്പു ഗൈഡുകളുടേയും പൗളോ ക്വയ് ലോ സാഹിത്യത്തിനും ഒരു തുടര്‍ച്ച എന്ന നിലയില്‍ പുറത്തിറങ്ങിയ ആഷിക് അബുവിന്റെ 'ടാ തടിയാ' എന്ന സിനിമയുടെ ഗണത്തില്‍ തന്നെയാണ് കുടുംബപ്രേക്ഷകര്‍ തിങ്ങിനിറഞ്ഞ സദസ്സുകളില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന 'ഹൗ ഓള്‍ഡ് ആര്‍ യു?'വിന്റേയും സ്ഥാനം. എന്നാല്‍ ഈ രണ്ടു സിനിമകള്‍ക്കും ഒരേ നിലവാരമാണ് എന്ന് ഈ പറഞ്ഞതിനര്‍ത്ഥമില്ല. നായകന്റെ വിക്രിയകള്‍ മാത്രം കണ്ടുമടുത്ത ഒരു പ്രേക്ഷകവ‍ൃന്ദത്തിന് തീര്‍ച്ചയായും ഒരു ആശ്വാസമാണ് 'ഹൗ ഓള്‍ഡ് ആര്‍ യു?'. സ്ത്രീപക്ഷ സിനിമ എന്ന ആട്ടിന്‍തോലണിഞ്ഞ 'വെറുതേ ഒരു ഭാര്യ', 'ഭാര്യ അത്ര പോരാ' എന്നിങ്ങനെയുള്ള ഒരു മുഴൂനീളന്‍ 'ഉപദേശ' സിനിമയുമല്ല ഇത്.
നിര്‍മ്മല രാജീവനെന്ന യുഡി ക്ലാര്‍ക്കിന്റെ ജീവിതവീക്ഷണത്തില്‍ വരുന്ന മാറ്റമാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന്റെ പ്രമേയം. ഇത് ഏറെ യുക്തിഭംഗങ്ങളില്ലാതെ പറയാനായി എന്നതാണീ സിനിമയുടെ വിജയം. എന്നാല്‍ യുക്തിക്കു മുഴുവന്‍ നിരക്കാത്ത ചില സന്ദര്‍ഭങ്ങളും സിനിമയിലുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശക്തിയുക്തം വാദിച്ചിരുന്ന നിര്‍മ്മല (പിന്നീട് ഒരു വീട്ടമ്മയുടെ റോളിലേയ്ക്ക് ചുരുങ്ങിയെങ്കിലും) കല്യാണാവശ്യത്തിനു പണത്തിനായി സമീപിക്കുന്ന വൃദ്ധനെ പലകുറി നടത്തിക്കുന്നുവെന്നു പറയുന്നത് കഥാപാത്ര രൂപീകരണത്തിലെ പാളിച്ചയാണെന്നു പറയാതെ വയ്യ.സ്വന്തം സ്വപ്നങ്ങളുടെ കാര്യത്തില്‍ ചില ഒത്തുതീര്‍പ്പുകള്‍ക്കു തയ്യാറാവുന്ന ഒരാള്‍പോലും തന്റെ ആദര്‍ശങ്ങളുടെ കാര്യത്തില്‍ അതിനു വഴങ്ങുമെന്ന് കരുതാനൊക്കുമോ?
അതുപോലെ നിര്‍മ്മല തന്റെ വ്യക്തിത്വം പുനഃനിര്‍മ്മിക്കുവാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗവും തികച്ചും യാഥാസ്ഥിതികമായി എന്നു പറയാതെവയ്യ.മുന്‍പു സൂചിപ്പിച്ച അക്കു അക്ബര്‍ സിനിമകളോളം വരില്ലെങ്കിലും പുരുഷകേന്ദീകൃത വ്യവസ്ഥയോടു ഒത്തുതീര്‍പ്പിനു തയ്യാറാകുന്നുണ്ട് ഈ സിനിമയും.
പ്രധാനമായും സ്വന്തം വീട്ടിലേയും സമീപപ്രദേശങ്ങളിലെ വീടുകളിലേയും ടെറസ്സിലുള്ള പച്ചക്കറി തോട്ടനിര്‍മ്മാണത്തിലെ വിജയമാണല്ലോ അവള്‍ക്കൊരു മേല്‍വിലാസമുണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍  ഇത് സിനിമ പുരുഷപ്രേക്ഷകനു നല്‍കുന്ന ഒരു ഉറപ്പുകൂടിയാണ്. തന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ സ്ത്രീ വീട്ടമ്മയെന്ന തന്റെ കടമകളെ ഉപേക്ഷിച്ചുപോകുമോയെന്ന പുരുഷന്റെ ഭയത്തെയാണ് ടെറസ്സു കൃഷിയിലൂടെ അവളെ വീടിനടുത്തുതന്നെ തളച്ചിടുന്നതു വഴി സിനിമ അഭിസംബോധന/നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്. തന്റെ ഇപ്പോഴുള്ള ഉദ്യോഗസ്ഥാനമുപയോഗിച്ചു തന്നെ അവള്‍ക്ക് സമൂഹത്തില്‍ കൊണ്ടുവരാവുന്ന ക്രിയാത്മക മാറ്റങ്ങളില്‍ പുരുഷ പ്രേക്ഷകനെപ്പോലെ സിനിമയ്ക്കും ഒട്ടും താല്‍പര്യമില്ല. സ്ത്രീ ശോഭിക്കുക സാമ്പ്രദായികമേഖലകളിലാണെന്നും പൊതുവിജ്ഞാന സമ്പാദനം സ്ത്രീകള്‍ക്ക് ദുഷ്കരമായിരിക്കുമെന്നുവരെ ഈ സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. മീറ്റിംഗില്‍ സംസാരിക്കുന്നതായും  രാഷ്ട്രപതിയോടൊപ്പം വിരുന്നുണ്ണുന്നതായുമെല്ലാം പിന്നീട് കാണിക്കുന്നുണ്ടെങ്കിലും അതിനെല്ലാം അവളെ പ്രാപ്തയാക്കുന്നത് തട്ടിന്‍പുറകൃഷിയാണെന്നതു മറന്നുകൂടാ. മാത്രമല്ല അവിടെയെത്തുമ്പോഴേക്കും സിനിമകാണിക്കുന്ന അനാവശ്യമായ തിടുക്കം അവളുടെ പരിശ്രമത്തിന്റെ യഥാര്‍ത്ഥ ചിത്രം പ്രേക്ഷകനിലേക്ക് പകരാനാകാതെ വരുന്നതിലേയ്ക്ക് നയിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഓഫീസിലെ പരദൂഷണത്തിനും,പൊങ്ങച്ചത്തിനും സിനിമ ആവശ്യത്തിലേറെ സമയം ചിലവഴിക്കുന്നു.
വാല്‍ക്കഷ്ണം: മടിച്ചികളായ സ്ത്രീകള്‍ എന്തെങ്കിലും പണിയിലേര്‍പ്പെടണമെന്ന സന്ദേശമല്ലേ ഈ സിനിമയുടേതെന്നും അതുകൊണ്ട് വീട്ടിലെ സ്ത്രീകള്‍ക്ക് ഈ സിനിമയൊന്നു കാണിച്ചുകൊടുക്കുന്നത് നല്ലതല്ലേയെന്നും എന്നോടൊരാള്‍ അഭിപ്രായം ചോദിച്ചുവെന്നു പറഞ്ഞാല്‍ എല്ലാം പൂര്‍ത്തിയായി.
സിനിമ ഇങ്ങനെയും വായിക്കപ്പെടാം. ഉത്തമായ സ്ത്രീ= വീട്ടുപണി + ജോലി + ടെറസിലെ കൃഷി

2013, നവംബർ 22, വെള്ളിയാഴ്‌ച

അമ്പും പാട്ടും


വിണ്ണുതുളച്ചുകൊണ്ടമ്പുതൊടുത്തുഞാന്‍
കണ്ണിനുമായില്ലയൊപ്പം കുതിക്കുവാന്‍
ആയതിനാലെനിക്കാവില്ല ചൊല്ലുവാന്‍
ആയതു വീണിടം; ഭൂമിയിലെങ്കിലും

പിന്നെ ഞാനാലപിച്ചീടിനഗാനവും
ചെന്നുപോയ് വീണതും ഭൂമിയിലായിടാം;
ആര്‍ക്കുണ്ടു പാട്ടിന്റെയാകാശയാത്രയെ
പാര്‍ക്കുവാനൊത്ത പരുന്തിന്റെ കണ്ണുകള്‍?

നാളുകളേറെക്കഴിഞ്ഞു, ഞാന്‍ കാണുന്നു
ചിന്നാതെയാശരം ഓക്കുമരമിതില്‍
എന്‍മുഴുഗാനവും തത്തിക്കളിപ്പതു
കണ്ടു ഞാനിന്നെന്റെ തോഴന്റെ ചുണ്ടിതില്‍

(ഹെന്‍റി വാ‍ഡ്സ്വര്‍ത്ത് ലോങ്ങ്ഫെലോയുടെ ആരോ ആന്റ്  ദ സോങ്ങ് എന്ന കവിതയുടെ മൊഴിമാറ്റം)

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഫേസ്ബുക്കില്‍ ചിലര്‍

ചില്ലുകൂട്ടിലെ സ്വര്‍ണ്ണമത്സ്യങ്ങള്‍ പോലെ
ഉറ്റുനോക്കുന്ന കണ്ണുകളെണ്ണിയെണ്ണി....

കുളത്തിലെ ചേറില്‍ പുതഞ്ഞും ചിലര്‍
കണ്ണില്‍പ്പെടാതെ, മുഖം മറച്ച്...
വഴുക്കി വഴുക്കി......

കിണറ്റിലെ തെളിവെള്ളത്തിലുമുണ്ടു ചിലര്‍
 തൊട്ടിയില്‍ കയറാതെ!

ആഴിയുടെ അടിയിലും....
ശ്വാസമെടുക്കാന്‍ മാത്രം പൊങ്ങി....

അനങ്ങാതെയും...
മുത്തുകളുള്ളിലൊളിപ്പിച്ച്.....

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

എഴുത്ത്

കുപ്പിക്കഴുത്തിലെ
ഗോലിപോല്‍ നിശ്ചലം
നില്‍പ്പാണു വാക്കുവി-
ലങ്ങനെ തൊണ്ടയില്‍

വാക്കുവഴങ്ങുന്ന
നേരവും കാത്തുള്ളി-
ലക്ഷമകൊള്‍കയാ-
ണാശയ വാതകം

കൈവിരല്‍ തുമ്പിനാല്‍
ഗോലിയൊതുക്കീട്ടെ-
ന്നുള്ളിലെ വിമ്മിട്ട-
ക്കെട്ടഴിക്കുന്നു ഞാന്‍

പക്ഷേ,യുചിതമാം
ഗോലിയെക്കൂട്ടാതെ
പോയ്മറയുന്നിതെ-
ന്താശയമെപ്പോഴും?

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ദാഹം

മുറിച്ച നാരങ്ങതന്‍
വക്കുരച്ചോരു ഗ്ലാസില്‍
നുള്ളിയ പൊടിയുപ്പു
മെല്ലവേ കുടഞ്ഞിട്ടു
കുളിര്‍മ്മയോലും സോഡ
ഒഴിച്ചു നുരപ്പിച്ചു
കടുത്ത ചൂടില്‍ വിണ്ട
ചുണ്ടതില്‍ മുട്ടിച്ചുടന്‍
കുമിളപൊട്ടുംപോലെന്‍
ദാഹവും പൊയ്പോയെങ്ങോ

സദനം

പെറ്റമ്മയാണെന്നാലും
എന്നുമേ ദീനം വന്നാല്‍
നോക്കുക വയ്യെന്നായി
നഴ്സിനെവച്ചാല്‍പോലും

തുഞ്ചന്റെ മണ്ണില്‍ ദൂരെ
സര്‍ക്കാരു പണിയുന്ന
വീടാണു കേമം, പിന്നെ
നോക്കുവാന്‍  ആളുണ്ടല്ലോ

ഇടയ്ക്കു വല്ലപ്പോഴും
ഒഴിവു കിട്ടീടുകില്‍
വന്നു ഞാന്‍ കാണാമമ്മേ
വിഷമിച്ചീടേണ്ടൊട്ടും