2013, നവംബർ 22, വെള്ളിയാഴ്‌ച

അമ്പും പാട്ടും


വിണ്ണുതുളച്ചുകൊണ്ടമ്പുതൊടുത്തുഞാന്‍
കണ്ണിനുമായില്ലയൊപ്പം കുതിക്കുവാന്‍
ആയതിനാലെനിക്കാവില്ല ചൊല്ലുവാന്‍
ആയതു വീണിടം; ഭൂമിയിലെങ്കിലും

പിന്നെ ഞാനാലപിച്ചീടിനഗാനവും
ചെന്നുപോയ് വീണതും ഭൂമിയിലായിടാം;
ആര്‍ക്കുണ്ടു പാട്ടിന്റെയാകാശയാത്രയെ
പാര്‍ക്കുവാനൊത്ത പരുന്തിന്റെ കണ്ണുകള്‍?

നാളുകളേറെക്കഴിഞ്ഞു, ഞാന്‍ കാണുന്നു
ചിന്നാതെയാശരം ഓക്കുമരമിതില്‍
എന്‍മുഴുഗാനവും തത്തിക്കളിപ്പതു
കണ്ടു ഞാനിന്നെന്റെ തോഴന്റെ ചുണ്ടിതില്‍

(ഹെന്‍റി വാ‍ഡ്സ്വര്‍ത്ത് ലോങ്ങ്ഫെലോയുടെ ആരോ ആന്റ്  ദ സോങ്ങ് എന്ന കവിതയുടെ മൊഴിമാറ്റം)

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഫേസ്ബുക്കില്‍ ചിലര്‍

ചില്ലുകൂട്ടിലെ സ്വര്‍ണ്ണമത്സ്യങ്ങള്‍ പോലെ
ഉറ്റുനോക്കുന്ന കണ്ണുകളെണ്ണിയെണ്ണി....

കുളത്തിലെ ചേറില്‍ പുതഞ്ഞും ചിലര്‍
കണ്ണില്‍പ്പെടാതെ, മുഖം മറച്ച്...
വഴുക്കി വഴുക്കി......

കിണറ്റിലെ തെളിവെള്ളത്തിലുമുണ്ടു ചിലര്‍
 തൊട്ടിയില്‍ കയറാതെ!

ആഴിയുടെ അടിയിലും....
ശ്വാസമെടുക്കാന്‍ മാത്രം പൊങ്ങി....

അനങ്ങാതെയും...
മുത്തുകളുള്ളിലൊളിപ്പിച്ച്.....

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

എഴുത്ത്

കുപ്പിക്കഴുത്തിലെ
ഗോലിപോല്‍ നിശ്ചലം
നില്‍പ്പാണു വാക്കുവി-
ലങ്ങനെ തൊണ്ടയില്‍

വാക്കുവഴങ്ങുന്ന
നേരവും കാത്തുള്ളി-
ലക്ഷമകൊള്‍കയാ-
ണാശയ വാതകം

കൈവിരല്‍ തുമ്പിനാല്‍
ഗോലിയൊതുക്കീട്ടെ-
ന്നുള്ളിലെ വിമ്മിട്ട-
ക്കെട്ടഴിക്കുന്നു ഞാന്‍

പക്ഷേ,യുചിതമാം
ഗോലിയെക്കൂട്ടാതെ
പോയ്മറയുന്നിതെ-
ന്താശയമെപ്പോഴും?

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ദാഹം

മുറിച്ച നാരങ്ങതന്‍
വക്കുരച്ചോരു ഗ്ലാസില്‍
നുള്ളിയ പൊടിയുപ്പു
മെല്ലവേ കുടഞ്ഞിട്ടു
കുളിര്‍മ്മയോലും സോഡ
ഒഴിച്ചു നുരപ്പിച്ചു
കടുത്ത ചൂടില്‍ വിണ്ട
ചുണ്ടതില്‍ മുട്ടിച്ചുടന്‍
കുമിളപൊട്ടുംപോലെന്‍
ദാഹവും പൊയ്പോയെങ്ങോ

സദനം

പെറ്റമ്മയാണെന്നാലും
എന്നുമേ ദീനം വന്നാല്‍
നോക്കുക വയ്യെന്നായി
നഴ്സിനെവച്ചാല്‍പോലും

തുഞ്ചന്റെ മണ്ണില്‍ ദൂരെ
സര്‍ക്കാരു പണിയുന്ന
വീടാണു കേമം, പിന്നെ
നോക്കുവാന്‍  ആളുണ്ടല്ലോ

ഇടയ്ക്കു വല്ലപ്പോഴും
ഒഴിവു കിട്ടീടുകില്‍
വന്നു ഞാന്‍ കാണാമമ്മേ
വിഷമിച്ചീടേണ്ടൊട്ടും